2020 ജനുവരി 10, വെള്ളിയാഴ്‌ച

ഗന്ധർവരാഗം

പാടുക, ഗാനഗന്ധർവ്വ, പാടുക
പാലമരത്തിന്റെ ശാഖകളിലാകവേ
പൂക്കൾ വിടർത്തി വർഷിച്ചു പാടുക
പാലപൂത്ത സുഗന്ധമായി പടരുക

ഈ വഴി മറന്നൊരാ ശ്യമമേഘങ്ങളെ,
രാഗഭാവങ്ങളാലാനയിച്ചീടുക,
ഇപ്പൈക്കിടാങ്ങളെ ചാരത്തണയ്ക്കുക, എന്റെ
കദനകാളിന്ദിയിൽ ശാന്തിമധുരം നിറക്കുക.

ഗന്ധർവ്വരാഗം ഒഴുകിയെത്തുമ്പോൾ
അന്തരംഗത്തിലും രാഗപീയൂഷം
അഷ്ടദിഗ്ഗജങ്ങളിൽ മാരിവിൽകുടമാറ്റം
അംഗുലിത്തുമ്പുകളിൽ താള വിന്യാസം

ശംഭുവിന്നുടുക്കിലുംതാളം ഉണരട്ടെ
നിൻ രാഗ ബിന്ദുവിൽ ലോകം ഒതുങ്ങട്ടെ
ഗോവർദ്ധനഗിരി കുടയായ് വിരിയട്ടെ
ഗോപികമാർ രാസനൃത്തം ചവിട്ടട്ടെ

പാടുനീ ഗാനഗന്ധർവ്വ, പാടുക
രാഗഭാവങ്ങളായൊഴുകി പടരുക
അനുപമം നിൻറെ സ്വരരാഗസിന്ധുവിൽ
അലിയട്ടെ വെണ്ണയായീ കരിമ്പാറയും

കൊമ്പുകൾ കോർത്തു നിൽക്കുന്ന മാനുകൾ
ഗാനചന്ദ്രികയിൽ കുളിർ ചൂടി നിൽക്കുന്നു
മിന്നുമീ കൊച്ചുതാരങ്ങളിൽ നിന്നും
മഞ്ഞു തുള്ളികൾ കുളിരായി പൊഴിയുന്നു.

നിന്റെ താരാട്ടു പാട്ടുകേട്ടെന്റെ
കുഞ്ഞിനൊപ്പമുറങ്ങട്ടെ ഈശ്വരൻ
നിന്റെ ഉണർത്തുപാട്ടു കേട്ടെന്റെ
മണ്ണിൽ മാനവസ്നേഹം പുലരട്ടെ.

പ്രണവനാദമായുണരട്ടെ നിൻ സ്വരം
പ്രണയമിന്നതിലൊഴുകിയെത്തിടും.
ശുഭകരം നിന്റെ മൃദുസ്വരമതിൽ
പുതുവസന്തവും ചിറകു നീർത്തിടും

ഉണരുമായിരം സുമദളങ്ങളിൽ
സുഖദഗന്ധളെങ്ങും പരന്നിടും
കല്പപവൃക്ഷത്തലപ്പുകളൊക്കെയും
നിന്റെ പാട്ടിനു മുദ്രകൾ കാട്ടിടും

തേന്മാവുകൾ തളിരേന്തിടും പൂത്തിടും
കുയിലുകൾ തളിർ തിന്നു മദിച്ചിടും.
നിന്റെയീ ഗാനധാരയ്ക്കു പിന്നാലെ
കോകിലങ്ങൾ കളകൂജനം ചെയ്തിടും

ഇന്ദ്രധനുസ്സിന്റെ വർണ്ണജാലങ്ങളായി
ചന്ദ്രകിരണത്തിൻ മൃദുലസ്പർശങ്ങളായി,
മന്ദ്രമോഹന സുന്ദരമായെന്റെ
ഇന്ദ്രിയങ്ങളിൽ നിറയട്ടെ നിൻ സ്വരം

ചകിതചിന്തകളാകെയുമൊഴിയട്ടെ
സകല ദ്വേഷത്തിനഗ്നിയുമണയട്ടെ
പഥികരീനീണ്ടപാതയിൽ തളരാതെ,
മധുരശീതളിമയാകട്ടെ നിൻഗാനം.

ഇവിടെ നീരറ്റഭൂവിന്നു ഗംഗയായി,
അചരസാലഭഞ്ജികകളിലുയിരായി,
വിരഹദുഃഖങ്ങളകലുവാൻ പിന്നെയും
നിന്റെ ഗാനങ്ങൾ നിറയട്ടെ വീഥിയിൽ.

പാടുക ഗാനഗന്ധർവ പാടുക
അന്ധകാരത്തിൽ നിലാവായി നിറയുക.
പുതിയ പുലരി വരുമെന്നു പാടി നീ
മണ്ണിലെന്നും പ്രതീക്ഷ നിറയ്ക്കുക.



2019 നവംബർ 3, ഞായറാഴ്‌ച

പറച്ചിക്കല്ല്

*പറച്ചിക്കല്ല്*
------------------
ഏ ആർ രാജേഷ് അതിരമ്പുഴ

കോട്ടയത്ത് തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ മതിൽക്കെട്ടിനു പുറത്ത് ഉറപ്പിച്ചിരിക്കുന്ന കല്ലിന്റെ വിളിപ്പേരാണ് പറച്ചിക്കല്ല്.

എന്താണത്? എങ്ങിനെ ആ പേരു കിട്ടി?

അതറിയണമെങ്കിൽ കോട്ടയത്തിന്റെയും തിരുനക്കരയുടെയും കോടിമതയുടെയും ഈരയിൽ കടവിന്റെയും നാഗമ്പടത്തിന്റെയും ഒക്കെ കഥയറിയണം.

ഗൗതമപുരം കോട്ടയമായി മാറിയ പരിണാമകഥയറിയണം.

പുരാതന കാലത്ത് കേരളമാകെ സംസാരിച്ചിരുന്ന ഭാഷ തമിഴായിരുന്നു എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. മലയാളത്തിലേക്ക് ഉള്ള പരിണാമത്തിന് നിമിത്തമായത് സംസ്കൃത ഭാഷയുടെ സ്വാധീനം കൊണ്ടാണെന്നാണ് ഭാഷാവിദഗ്ദ്ധർ നമ്മെ ഇതേ വരെ ധരിപ്പിച്ചു വെച്ചിരിക്കുന്നത്. എന്നാൽ സംസ്കൃതത്തിന്റ വരവിനും എത്രയോ മുമ്പ് മലയാള നാട്ടിലേക്ക് പാലി ഭാഷ കടന്നു വന്നിരുന്നു.

ബുദ്ധമത പ്രചാരകരായിരുന്ന മൗര്യ ചക്രവർത്തിമാരുടെ പിന്തുണയോടെ കേരളത്തിലും ഒട്ടനവധി ബുദ്ധവിഹാരങ്ങൾ ആരംഭിച്ചിരുന്നു. അതിൽ പ്രമുഖമായിരുന്നു കോട്ടയം. പാലിയിൽ കോ (ആര് ) അത്താ (സ്വയം എന്നും കൊത്തളം) അയം ( ഇയാൾ) എന്നീ ശബ്ദങ്ങൾ ചേർന്നതാണ് സ്ഥലനാമം. സ്വയം തിരിച്ചറിവുണ്ടാക്കുന്ന ഇടമായിരുന്നു കോട്ടയം.

ബുദ്ധമത വിശ്വാസികളായ കോട്ടയത്തുകാരെ പരിഹസിക്കുന്ന ഒരു ചൊല്ല് ഒരു പക്ഷേ ചിലരുടെയെങ്കിലും മനസ്സിൽ ഇപ്പോൾ എത്തിക്കാണും. "ഇയാൾ ഏതു കോത്തായത്തുകാരനാണ് ?"

വിശിഷ്ടമായ ഒരു ബുദ്ധവിഹാരമായിരുന്നു തിരുനക്കര. 'നഗര' എന്ന പാലി പദത്തിനു മുമ്പ് 'തിരു' എന്ന തമിഴ് പദം ചേർന്നാണ് തിരുനഗര എന്ന പേരുണ്ടായത്. തമിഴ് ചുവയിൽ എഴുതുമ്പോൾ /പറയുമ്പോൾ നഗര എന്നത് നക്കരയായി മാറുന്നു. അതാണ് തിരുനക്കര.

തിരുനക്കര കുന്നിന്റെ മൂർദ്ധാവിൽ ഒരു ബുദ്ധവിഹാരം ഉണ്ടായിരുന്നു. ചെങ്കല്ലു കൊണ്ടു തീർത്ത കെട്ടുകളും ബുദ്ധപ്രതിമകളും മറ്റും ഇവിടെ ഉണ്ടായിരുന്നു. ഇന്ന് അവിടെ മഹാദേവ ക്ഷേത്രം ആണ് സ്ഥിതി ചെയ്യുന്നത്. പക്ഷേ നൂറ്റാണ്ടുകൾ പഴക്കമുള്ള ബോധി വൃക്ഷം ഇപ്പോഴും അവിടെയുണ്ട്. ഈ തിരുനക്കരയിലെ ബുദ്ധവിഹാരത്തിന്റെ മറ്റൊരു വിളിപ്പേരാണ് പള്ളി. ഈ വിഹാരം അഥവാ പള്ളിയുടെ പുറത്തായി സ്ഥിതി ചെയ്യുന്ന കാവിന് ഇന്നും പേര് പള്ളിപ്പുറത്തുകാവ് എന്നു തന്നെയാണ്.

കോടിമതയും നാഗമ്പടവും പാലിപദങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണ്. കോടിമതയിൽ നിന്നു നോക്കിയാൽ ഉയർന്ന കോട്ടയംകുന്നുകൾ കാണാം. മത്തക എന്നാൽ മസ്തകം എന്നും സമീപത്ത് എന്നും അർത്ഥം ഉണ്ട്. 'കോടി' എന്നാൽ ഉയരം കൂടിയ ഇടം.
'കോടിമത' എന്നത് 'ഉയരം കൂടിയ കുന്നിന്റെ സമീപമുള്ള ഇടം' എന്ന അർത്ഥത്തിൽ ഉണ്ടായ സ്ഥലനാമം ആണ്.

തിരുനക്കരയുടെ തൊട്ടടുത്ത് ഉള്ള വയസ്കരകുന്നിലും പാലിയും തമിഴും കൂടി കലരുന്നു. അത് വായസാകാരകുന്നാണ് അത്. 'വായസ' അഥവാ കാക്കയുടെ ആകാരമുളള കുന്ന് എന്നർത്ഥം. 'വായസ' എന്നതും 'ആകാര' എന്നതും പാലി പദങ്ങൾ ആണ്.

ചാലുകുന്ന് എന്നതിലെ 'ചല' ശബ്ദം ചലനത്തെ അഥവാ ഇളക്കത്തെ കുറിക്കുന്നു. ചലിക്കുന്ന അഥവാ ഇളക്കമുള്ള കുന്ന് എന്നാണ് നിഷ്പത്തി. ചരൽ കല്ലുകൾ നിറഞ്ഞ കുന്നായതിനാലാണ് അതിന് അങ്ങനെ വിളിക്കുവാൻ കാരണം.

കോടൂരാറ്റിലൂടെ വള്ളങ്ങളിൽ എത്തുന്ന തീർത്ഥാടകർ വന്നിറങ്ങുന്ന കടവിന്റെ പേരും അതിപുരാതനമാണ്: ഈരയിൽ കടവ്. 'ഇരിയതി, എന്ന പാലി ശബ്ദത്തിന് ഇളകുന്ന അഥവാ ചലിക്കുന്ന എന്നാണ് അർത്ഥം. 'ഇരിയതി കടവ് ' ഇടയ്ക്ക് സ്ഥാനം മാറുന്നു. വേനലിലും വർഷത്തിലും സ്ഥാനം മാറുന്ന കടവായതുകൊണ്ടാണ് ചലിക്കുന്ന കടവ് എന്ന അർത്ഥത്തിൽ 'ഇരയതി കടവ് ' ആയത്. അതിന്റെ തത്ഭവമാണ് ഇന്നത്തെ ഈരയിൽ കടവ്.

കടവ് കയറി വരുമ്പോൾ ഉള്ള സ്ഥലനാമം ഗൗതമപുരം എന്നായിരുന്നു. മനോരമയുടെ പഴയ കേന്ദ്ര ഓഫീസ് നിൽക്കുന്നത് ഗൗതമപുരത്ത് ആണ്. അവിടെ തൊട്ടടുത്തുള്ള ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇപ്പോഴും ഈ സ്ഥലനാമം ഉപയോഗിക്കുന്നുണ്ട്. തൃഗൗതമപുരം ശ്രീ കൃഷ്ണണസ്വാമിസ്വാമി ക്ഷേത്രം.

നാഗമ്പടം എന്ന സ്ഥലനാമവും ഇതേപോലെ തന്നെ ഉണ്ടായതാണ്. യഥാർത്ഥത്തിൽ 'നഗ' എന്ന ശബ്ദവും 'പദം ' എന്ന ശബ്ദവും ചേർന്ന 'നഗപദം' എന്നതിൽ നിന്നാണ് ഇന്ന് കേൾക്കുന്ന നാഗമ്പടം എന്ന സ്ഥലനാമം ഉണ്ടായത്. നഗ എന്നാൽ കുന്ന് , പദം എന്നാൽ അടിവാരം. കോട്ടയം കുന്നിന്റെ താഴ്‌വരയാണ് 'നഗപദം' അഥവാ ഇന്നത്തെ നാഗമ്പടം.

പുരാതന കാലത്തെ തദ്ദേശീയർ വിളിച്ചിരുന്ന സ്ഥലനാാമങ്ങൾ ഇന്നും വലിയ മാറ്റങ്ങൾ വന്നിട്ടില്ല. ആധുനിക കാലത്തിലും  കോട്ടയത്തെ ഈ സ്ഥലനാമങ്ങൾ ഉറക്കെ  വിളിച്ചു പറയുന്ന ഈ ചരിത്രം കേട്ടിട്ടും കേൾക്കാതെയും അറിഞ്ഞിട്ടും അന്വേഷിക്കാതെയും നാം തമസ്കരിക്കുന്നത് മഹത്തായ ഒരു പാരമ്പര്യത്തെയാണ്.

ഇനി വീണ്ടും പറച്ചിക്കല്ലിലേക്കു വരാം.

എഡി അഞ്ചാം നൂറ്റാണ്ടിനു മുമ്പ് ഉണ്ടായിരുന്ന കേരളത്തിലെ തദ്ദേശ ജനത ബുദ്ധനെ ആവേശത്തോടെ സ്വീകരിച്ചു. എന്നാൽ പിന്നീട് 12-ാം നൂറ്റാണ്ടോടു കൂടി ഗൗതമപുരത്തെ തിരുനഗരത്തിൽ തദ്ദേശജനത ആരാധിച്ചിരുന്ന ബുദ്ധവിഹാരങ്ങളും പള്ളികളും തകർക്കപ്പെടുകയും തിരുനക്കരയിലും കുമാരനല്ലൂരിലും അഗ്രഹാരങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.

കലിംഗത്തിലെ ബുദ്ധക്ഷേത്രങ്ങളുടെ മാതൃകയിൽ ചെങ്കല്ലിൽ തീർത്ത ശില്പങ്ങൾ തച്ചുടയ്പ്പെട്ടു.

പറയരും പുലയരുമടങ്ങുന്ന തദ്ദേശ ജനത അടിമകളാക്കപ്പെട്ടു. അവരുടെ പള്ളികൾ വേട്ടയാടപ്പെടുകയും ചെയ്തു. തദ്ദേശീയരുടെ ആരാധനാ പുരുഷനായ ബുദ്ധ ഭഗവാന്റെ ചെങ്കല്ലിൽ തീർത്ത ശിരോഭാഗത്തിന്റെ മുഖം ചീന്തി നശിപ്പിച്ച ശേഷം അവർ പുതിയതായി ഉയർത്തിയ ക്ഷേത്രത്തിന്റെ 96 ചുവടു ദൂരെ തെക്കുകിഴക്കേ മൂലയിൽ തീണ്ടാപ്പാടകലെയായി ആ ചീന്തിയ ചെങ്കല്ല് ക്ഷേത്രത്തിനഭിമുഖമായി സ്ഥാപിച്ചു.

അടിമകളാക്കപ്പെട്ട, അധ:കൃതരാക്കപ്പെട്ട തദ്ദേശീയരായ അനുയായികളെ ഈ ചീന്തിയ ചെങ്കല്ലിന്റെ ശില്പം വരെ മാത്രമേ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ. പറയന്റെയും പുലയന്റെയും ആരാധ്യപുരുഷന്റെ അയ്യന്റെ ആ  ചെങ്കല്ലിനു പിന്നിൽ അടിമകൾ കൊടിയപീഡനങ്ങൾക്കിരയാക്കിയതിലൂടെ അവരുടെ ഭഗവാനു ശക്തിയില്ലെന്നു സ്ഥാപിക്കാനായിരുന്നു വരേണ്യരുടെ ശ്രമം.

പറചെങ്കല്ലെന്നു വിളിക്കപ്പെട്ട ആ ശില്പം ഇന്ന് പറഞ്ഞു പറഞ്ഞ് ഇന്ന് പറച്ചിക്കല്ലായി മാറി.

കഥയും ചരിത്രവും അറിയാതെ നാം ഏറ്റു പറയുന്നു - പറച്ചിക്കല്ല്.

ഏ ആർ രാജേഷ് അതിരമ്പുഴ

2019 ഏപ്രിൽ 15, തിങ്കളാഴ്‌ച

സന്ധ്യ


നീളവും ചൂടും ഏറും പകലിന്റെ
താഡനങ്ങളേറ്റു മരവിക്കുമെൻ
മാനസത്തിന്നു സാന്ത്വനം നൽകുവാൻ
എന്നുമെത്തുവോൾ സന്ധ്യയെൻ പ്രിയകാമിനി!!

കൂട്ടിലണയും കിളികളുടെ മൊഴികളായി
എത്ര കിന്നാരം ചൊല്ലിയോളെങ്കിലും
കാറ്റിലിരുൾമുടി വിടർത്തിയൊരു തേങ്ങലായി എത്രവട്ടം പിണങ്ങി പിരിഞ്ഞവൾ... !!

ഏറിടും വിരഹതാപത്തിൽ കേണു ഞാൻ
രാവിനന്ത്യത്തിൽ വീണു മയങ്ങവേ,
ജാലകപ്പഴുതിലൂടെ കരം നീട്ടി
എന്നെയിക്കിളികൂട്ടിയുണർത്തുവാൻ
ഈറൻ മാറാതെ, കുളിർമണികളോടെ
വീണ്ടുമെത്തും ഉഷസന്ധ്യയായവൾ

മെല്ലെയാ നാണം അകലുന്നു, പിന്നെയോ
ഗൗരവം ചൂടിയവൾ വളരുന്നൂ
പകലു പോലെയാ ഭാവം പടരുന്നു
പകരുമച്ചൂടിൽ ഞാനും എരിയുന്നൂ

വീണ്ടുമൊരു സന്ധ്യയായവൾ വരും
നീണ്ടുമിഴികളെറിഞ്ഞു ഞാൻ നിൽക്കുന്നു
ചക്രവാളത്തിന്നതിരുകളിലെങ്ങോ
പുഷ്ടമോദവും രാഗവുമായി വീണ്ടും
നമ്രമുഖിയായി നാണംകുണുങ്ങിയായി
എത്തിടും സന്ധ്യയവളെന്റെ കാമിനി

നീളവും ചൂടുമേറും പകലിൻറെ
പീഡനങ്ങളേറ്റു മുറിവേൽക്കുമെൻ
മേനിയിൽ തേൻ പുരട്ടി പുണരുവാൻ
എന്നുമെത്തുവോൾ സന്ധ്യയെൻ പ്രിയകാമിനി !!



ഏ ആർ രാജേഷ് അതിരമ്പുഴ

2019 മാർച്ച് 26, ചൊവ്വാഴ്ച

ഒളിഞ്ഞുനോട്ടം

 ഒളിഞ്ഞുനോട്ടം


വീട്ടുമുറ്റത്തെ ഹൃദയ വള്ളിക്കുടിലിൽ
രണ്ടു കുരുവികൾ കൂടുകൂട്ടുന്നു

ചകിരിനാരുകൾ കോർത്ത്
വാഴനാരുകൾ നിരത്തി
മനോഹരമായി അവർ
കൂട് മെനയുന്നത് ഞാൻ നോക്കിനിന്നു


എൻറെ നോട്ടം പലപ്പോഴും അവനെ അലോസരപ്പെടുത്തി
അവളുടെ കണ്ണുകളിൽ ആകട്ടെ
ഭയം നിഴലിട്ടു.

എങ്കിലും എൻറെ ആകാംക്ഷയ്ക്ക്
ഒരു കുറവുമുണ്ടായില്ല,

ജാലക വാതിൽ പാതിതുറന്ന്
അതിന്റെ പിന്നിൽ മറഞ്ഞിരുന്ന്
മിഴിയെറിയുന്നത് പതിവായപ്പോൾ
അവർ കൂട്ടിൽ ചേക്കേറാതെയായി.

- ഏ ആർ രാജേഷ് അതിരമ്പുഴ




2019 മാർച്ച് 14, വ്യാഴാഴ്‌ച

പാരതന്ത്ര്യം മാനികൾക്കു .....

ഈ കവിത ഒരുപാടു നൊസ്റ്റാൾജിയ ഉണർത്തുന്നതാണ്.

കാരണം ഇതെഴുതിയത് സ്കൂൾ കാലഘട്ടത്തിൽ ആണ്. ചില വാക്കുകൾ പിന്നീട് മാറ്റിയിട്ടുണ്ടെങ്കിലും ....

രസകരമായി തോന്നിയതിനാൽ ഇവിടെ പങ്കു വെയ്ക്കുന്നു.


പാരതന്ത്ര്യം മാനികൾക്കു ....

ഏ ആർ രാജേഷ് അതിരമ്പുഴ
-------------------------------------------

ദൂരെക്കിഴക്കൻ മലകൾക്കു മീതെയായ്
സൂര്യൻ തലയൊട്ടുയർത്തിയപ്പോൾ

നേരമൊട്ടേറെയായെന്നു നിനച്ചു ഞാൻ
വേഗം കിടക്കേലുണർന്നെണീക്കെ,

അമ്മതൻ ശബ്ദം അടുക്കള തന്നിലാ-
യിമ്മട്ടു കേൾക്കാറായുച്ചത്തിലായ്:

"ഉച്ചയായി സൂര്യനിങ്ങുച്ചിയിലായിട്ടും
കൊച്ചനുറക്കം തെളിഞ്ഞതില്ല ''

ആവിധം നീളും ശകാരശരങ്ങൾക്കു
കാതിരയാക്കാതെ ഞാൻ നടന്നു

വായ ശുചിയാക്കാൻ മാവിലതേടി ഞാൻ
ആരാമഭംഗിയിൽ ചോടു വെയ്ക്കേ

ഉച്ചത്തിലായൊരു കാകന്റെ രോദനം
മെച്ചത്തിലെൻ കാതിൽ വന്നു വീണു!

തൊട്ടടുത്തുള്ളൊരാ മുള്ളിൻ പടർപ്പിലായ്-
പെട്ടു കിടപ്പൂ കറുത്തമുത്ത് ...!!

കതിരവൻ മുന്നിലും ചിറകൊതുക്കാറില്ല
ഇരവിന്റെയിച്ചെറു ചീന്തു പക്ഷേ,

ചിറകുകൾ മുള്ളിൽ കുരുങ്ങി കുഴങ്ങുന്നു
മിഴികൾ ഭയമാർന്നുഴറിടുന്നൂ... !!

സുന്ദരനാകുമക്കാകനെ കൈകളിൽ
കോരിയെടുക്കുവാൻ ചോടുവെയ്ക്കേ ....

കൊക്കു പിളർത്തി കുടഞ്ഞൂ ചിറകുകൾ,
കൂടുതൽ ഉച്ചത്തിൽ കേണു പാവം !!

എത്തുന്നൊരായിരം കാക്കകൾ പെട്ടെന്നെൻ
ചുറ്റോടു ചുറ്റും പറന്നിടുന്നൂ.....!

എന്തിനാണെന്നുടെയുദ്യമമെന്നുള്ള
ശങ്കയാലാക്രോശഘോഷമായി....!!

ഏതോ വിരുതൻ ഇളംമുറക്കാരനെൻ
ശൂന്യ ശിരോഭൂവിൽ ഒന്നുതോണ്ടി...!!

മുമ്പേ ഗമിച്ചൊരാ കാകശ്രേഷ്ഠൻ തന്റെ
പിമ്പേ ഗമിക്കുവാൻ മത്സരമായി...!!!

താളഭേദത്തിന്റെ ആവർത്തനങ്ങളെൻ
മാന്യശിരസ്സിൽ പെരുക്കീടവേ....!!

ഹാവൂ..! തലയും തലോടിക്കുതിച്ചു ഞാൻ
വീട്ടിന്നകം പൂകിയാശ്വസിച്ചൂ....!!!

"പാരതന്ത്ര്യം മാനികൾക്കു
മൃതിയേക്കാൾ ഭയാനകം...."

😃😃

2018 സെപ്റ്റംബർ 22, ശനിയാഴ്‌ച

പ്രണയ ചണ്ഡാലം


ഏ ആർ രാജേഷ് അതിരമ്പുഴ

പ്രിയ കാമിനീ ദാക്ഷായനീ
ഞാനെരിയുമൊരു ചുടലയുടെ കാവലാൾ

പ്രണയമിന്നെരിയുന്ന
കനൽ പോലെ നീറുമീ ചുടലയിൽ

പ്രളയമായി, പ്രണവമായി
പ്രചണ്ഡ താണ്ഡവ നടനമാടാൻ

തോറ്റമായി, നീറ്റമായി
ഒറ്റച്ചിലമ്പിന്റെ നാദമുണരുമ്പോൾ

എന്നെയും ചൂഴുമീ തീണ്ടാപ്പാടു നീ
തീണ്ടിയെന്നരികിൽ വന്നെത്തുക

ചണ്ഡാലനെന്നു വിളിക്കട്ടെ ലോകം, കൂപ-
മണ്ഡൂകങ്ങളായാർക്കട്ടെ ലോകർ

ചുടലയിൽ കനലണയാതെ കാക്കുമീ
പെരുമ്പറയന്റെ വിരലുകളിൽ

വിറപൂണ്ടു, തുടിയിലുണരുന്ന താളം
ചുവടുകളിൽ പകർന്നാടുന്ന നേരം

വരിക സഖി, എന്നയിത്തപ്പാടു
തീണ്ടിയെന്നരികിൽ വന്നണയുക.

ചുടലയിൽ, അഗ്നിയുടെ രസനയിൽ
അലിയുന്ന ദേഹങ്ങളിൽ,

തൃഷ്ണകൾ തീരാതെയെത്തിയോർ
അരചനാകട്ടെ, യാചകനുമാകട്ടെ,

ഒടുവിലൊരു പിടി ചാമ്പലായി മാറുമതി-
ലെവിടെയാ,ണെങ്ങനാ,ണെന്തു ഭേദം ?

ചണ്ഡാലനെന്നു വിളിപ്പൂ നിൻ താതന്റെ
നെഞ്ചിൽ നുരയുന്നോരാ ജാതിദ്വേഷം

എന്റെ കഴുത്തിലണിയുന്ന പാമ്പിനും
കണ്ഠനാളത്തിലെ കാളകൂടത്തിനും

അത്രമേലില്ല സംഹാര വീര്യം, അരുതു
നീയൊരു നാളും തിരിച്ചു പോകാതിരിക്കുക

ഇവിടെ നീ പ്രകൃതിയും ഞാൻ നിന്റെ പുരുഷനും
ഒരുമിച്ചു പൂർണ്ണത കൈവരിക്കാം.

ജീവന്നു നിത്യത നൽകുവാനായി
നമ്മളൊരുമിച്ചു ചേർന്നിനി നൃത്തമാടാം...!!

2018 മാർച്ച് 18, ഞായറാഴ്‌ച

മുത്തശ്ശന്റെ ദൈവങ്ങൾ

മുത്തശ്ശന്റെ ദൈവങ്ങൾ
                 * * *

ഏ ആർ രാജേഷ് അതിരമ്പുഴ
                 * * *

എന്റെ മുത്തശ്ശനെ കാത്തുരക്ഷിക്കുവാൻ
ദൈവങ്ങളില്ലായിരുന്നൂ..
എന്റെ മുത്തശ്ശന്നു നാമം ജപിക്കുവാൻ മന്ത്രങ്ങളില്ലായിരുന്നൂ
എങ്കിലും മുത്തശ്ശന്നായിരം രാവുകൾ
ചന്ദ്രികാ പൂർണ്ണമായി കണ്ടിരുന്നൂ....

ചുറ്റുമതിൽക്കെട്ടിനുള്ളിലെ ദേവകൾ
ശുദ്ധിയഴിയാതെ വാണിടുമ്പോൾ
മുക്കാല പൂജകളൊക്കെ ഭുജിച്ചവർ
തൃക്കണ്ണടച്ചു വസിച്ചിടുമ്പോൾ
സങ്കടം കാണാത്ത തേവരെ കാണുവാൻ
തങ്കലൊരാശയും വന്നതില്ലാ.....!

കൺപോള തൂങ്ങാത്ത കാവൽമാടങ്ങളിൽ
ചാത്തന്റെ പൂങ്കുയിൽ പാട്ടുപാടീ...
പാലയിലായിരം യക്ഷികൾ പൂക്കുമ്പോൾ
മുത്തശ്ശനുന്മാദ നൃത്തമാടീ ....!
കൊല്ലിയും ചാത്തനും മാടനും മറുതയും
കാവലായി കൈകോർത്തു കൂടെയാടീ.......!

മഞ്ഞും മഴയും വെയിൽക്കൊള്ളിയും
പട കൂട്ടിയെതിരിട്ടു പിൻവാങ്ങവേ ....
വയലേല തോറും വിയർപ്പു ചിന്തി,
കനകം വിളയിച്ചു കൊയ്തു നൽകീ....
എന്നിട്ടുമപ്പോഴും കണ്ടന്റെ കുമ്പിളിൽ
കഞ്ഞിക്കു വറ്റു കുറഞ്ഞൂ...!

ആഴക്കു വറ്റിനായി മുത്തശ്ശനന്നാളിൽ
പാടത്തു വേർപ്പു വിതച്ചു നിൽക്കേ
ചെണ്ടയിൽ കാലം പെരുത്തു വന്നെത്തുന്ന
ശാസനം കാതിൽ പതിച്ചിടുന്നൂ
"ഭേദമില്ലാതേതു ജാതി പ്രജയ്ക്കുമായി
ക്ഷേത്രങ്ങളെല്ലാം തുറക്കുന്നു നാം"

കേട്ടു വിഭ്രമിച്ചില്ലഷ്ടദിക്കുകൾ, ദേവകൾ
മിന്നലിൻ വാൾമുന നീട്ടിയില്ല,
ഭൂമി പിളർന്നു മറഞ്ഞില്ല, വേണാടു
സാഗരം പുൽകിയൊടുങ്ങിയില്ല ...
എങ്കിലും പിന്നെയും എന്റെ മുത്തശ്ശന്റെ
ചിന്തയിൽ ശങ്കകൾ ബാക്കി നിന്നൂ...

ചാതുർവർണ്യത്തിൻ നിഴൽക്കുത്തുകൾ തീർത്ത
ജാതിബോധത്തിന്റെ തീണ്ടാപർവങ്ങളിൽ,
പീഡകളേൽക്കുവാനുള്ളജന്മങ്ങൾ നാം
മൂഢ വേദാന്തങ്ങൾ നെഞ്ചോടു ചേർക്കുമോ?

മാടിനോടൊപ്പമെൻ തോളിൽ നുകം ചേർക്കെ,
സങ്കടപ്പാടമുഴുതു ഞാൻ തീർക്കവേ
അടിമകളായെന്റെ കന്നിക്കിടാങ്ങളെ
ഉരുവെന്ന പോലവർ വാണിഭം ചെയ്യവേ
ഇന്നലെയോളവും കാണാത്ത ദേവകൾ
ഇന്നിനി, യെങ്ങളെ രക്ഷിപ്പതെങ്ങനെ?

ഹോമദ്രവ്യങ്ങളിൽ ഭ്രമിക്കുമാ ദേവകൾ
സോമരസത്തിന്റെ ലഹരിയിലാണ്ടവർ
മന്ത്രജപക്കൂട്ടിൽ ബന്ധിതരായവർ,
ഞാനന്തികേയെത്തിയാൽ ശുദ്ധിയഴിയുവോർ.....
അവരെ ഞാനറിവീല, അവരെന്നെയറിയില്ല ....
അവരെന്റെ നിലവിളി കേൾക്കുകില്ല...
അവരെന്റെ ദൈവങ്ങളല്ല .....

ദേവകൾ കൈവിട്ട സാധുജനങ്ങളെ
വീണ്ടെടുക്കാൻ വീണ്ടുമെത്തീ തഥാഗതൻ
ഉച്ചനീചത്വ സങ്കല്പശില്പങ്ങൾ
തച്ചുടക്കുവാനെത്തുന്നു ഭീമനായി,
മോചനത്തിന്റെ പന്ഥാവിലേക്കവൻ
നീട്ടുമിത്തിരി വെട്ടത്തിലേക്കെന്റെ
അരുമക്കിടാങ്ങളേ, മടിയാതെ നടക്കുക.....
ആ വഴിയിലത്രേ നമ്മെയും കാത്തു
നിൽക്കുന്നു ദൈവങ്ങൾ .....
ഏക ഭാവേന നമ്മളെയൊക്കെയും
മാറിനോടൊത്തു ചേർക്കുന്ന ദൈവങ്ങൾ....!!!