ധമ്മപദം
1. യമക വഗ്ഗ
ശ്ലോകം 1
മനോ പുബ്ബംഗമാ ധമ്മാ
മനോസെട് ഠാ മനോമയാ
മനസാ ചെ പദുട്ഠേന
ഭാസതി വാ കരോതി വാ
തതോ നം ദുക്ഖമന്വേതി
ചക്കം വ വഹതോ പദം
മനസ്സാണ് മുമ്പേ പായുന്നത്. മനസ്സാണ് നയിക്കുന്നത്. മനസ്സാണ് മയങ്ങി പോകുന്നതും. മനസ്സു കൊണ്ട്, പറയുന്നതും പ്രവർത്തിക്കുന്നതും ദുഷിച്ചു പോയാൽ ദു:ഖം ഉണ്ടാകുന്നു. അത് വണ്ടിക്കാളയുടെ കുളമ്പടികളെ പിൻതുടരുന്ന ചക്രങ്ങൾ പോലെ നമ്മളെ വലിച്ചുകൊണ്ടുപോകും.
ശ്ലോകം 2
മനോ പുബ്ബംഗമാ ധമ്മാ
മനോസെട് ഠാ മനോമയാ
മനസാ ചെ പസന്നേ ന
ഭാസതി വാ കരോതി വാ
തതോ നം സുഖമന്വേതി
ഛായാ വ അനപായിനി
മനസ്സാണ് മുമ്പേ പായുന്നത്. മനസ്സാണ് നയിക്കുന്നത്. മനസ്സാണ് മയങ്ങി പോകുന്നതും. മനസ്സു കൊണ്ട്, പറയുന്നതും പ്രവർത്തിക്കുന്നതും നല്ലതായാൽ അവിടെ സുഖം ഉണ്ടാകും. അത് ഒരിക്കലും അകന്നു പോകാത്ത നിഴൽ പോലെ കൂടെയുണ്ടാകും.
ശ്ലോകം 3
അക്കൊച്ചി മാം അവധി മാം
അജിനി മാം അഹാസി മേ
യേ തം ഉപനയ്ഹന്തീ
വേരം തേസം ന സമ്മതി
എന്നോട് കോപിച്ചു, എന്നെ അടിച്ചു, എന്നെ ജയിച്ചു, എല്ലാം കവർന്നു. എന്ന ചിന്തകൾ ഉപേക്ഷിക്കാതെ വൈരം അവസാനിക്കുകയില്ല.
ശ്ലോകം 4
അക്കൊച്ചി മാം അവധി മാം
അജിനി മാം അഹാസി മേ
യേ തം ന ഉപനയ്ഹന്തീ
വേരം തേസൂപസമ്മതി
എന്നോട് കോപിച്ചു, എന്നെ അടിച്ചു, എന്നെ ജയിച്ചു, എല്ലാം കവർന്നു എന്ന ചിന്തകൾ ഉപേക്ഷിക്കുമ്പോൾ വൈരം അലിഞ്ഞു പോകുന്നു.
ശ്ലോകം 5
നഹി വേരേന വേരാനി
സമ്മന്തീ ധാ കുദാചനം
അവേരേന ച സമ്മന്തി
ഏസ ധമ്മോ സനന്തനോ
വെറുപ്പിനെ ഒരിക്കലും വെറുപ്പു കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ സ്നേഹം കൊണ്ട് വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയുമെന്നത് ശാശ്വതമായ പരിഹാരമാർഗമാണ്.
ശ്ലോകം 6
പരേ ച ന വിജാനന്തി
മയമേത്ഥാ യമാമസേ
യേ ച തത്ഥാ വിജാനന്തി
തതോ സമ്മന്തി മേധഗാ
മറ്റുള്ളവർ മനസ്സിലാക്കുന്നില്ല, ഒരു നാൾ നമ്മൾ നിശ്ചയമായും ഇല്ലാതെയാകും. ഇത് യഥാർത്ഥത്തിൽ മനസ്സിലാക്കുന്നവരാകട്ടെ തങ്ങളുടെ കലഹങ്ങൾ നിശ്ചയമായും ഇല്ലാതെയാക്കും.
ശ്ലോകം 7
സുഭാനുപസ്സിം വിഹരന്തം
ഇന്ദ്രിയേസു അസംവുതം
ഭോജനംഹി അമത്തഞ്ഞും
കുസീതം ഹീനവീരിയം
തം വേ പസഹതി മാരോ
വാതോ രുക്ഖം വ ദുബ്ബലം
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാതെയും, മതി വരാതെ ഭക്ഷിച്ചും സുഖലോലുപതയിൽ വിഹരിക്കുന്നവൻ അലസനും കഴിവുകെട്ടവനു മായിത്തീരുകയും ദുർബ്ബലമായ മരത്തിനെ കൊടുങ്കാറ്റെന്ന പോലെ അവനെ പ്രലോഭനങ്ങൾ കീഴ്പെടുത്തുകയും ചെയ്യുന്നു.
ശ്ലോകം 8
അസുഭാനുപസ്സിം വിഹരന്തം
ഇന്ദ്രിയേസു സുസംവുതം
ഭോജനംഹി ച അമത്തഞ്ഞും
സദ്ധം ആരദ്ധവീരിയം
തം വേ നപ്പസഹതി മാരോ
വാതോ സേലം വ പബ്ബതം
ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും മാത്രയറിഞ്ഞു ഭക്ഷിച്ചും ഇല്ലായ്മകളെ സ്വീകരിച്ചു ധ്യാനപൂർവ്വം ജീവിക്കുന്നവൻ (meditation) ശ്രദ്ധയോടെയും ചിട്ടയോടെയും വീര്യവാനാവുകയും പ്രലോഭനങ്ങൾക്കു കീഴ്പെടാതെ അവൻ പർവ്വതം കൊടുങ്കാറ്റിലെന്ന പോലെ ഉറച്ചു നിൽക്കുകയും ചെയ്യുന്നു.
ശ്ലോകം 9
അനിക്കസാവോ കാസാവം
യോ വത്ഥം പരിദഹേസ്സതി
അപേതോ ദമസച്ചേന
ന സോ കാസാവം അരഹതി
മനസ്സിലെ കളങ്കം നീക്കാതെ കാഷായ വസ്ത്രം (സന്യാസ വേഷം) അണിഞ്ഞതു കൊണ്ടു മാത്രം ആത്മനിയന്ത്രണവും സത്യസന്ധതയും ഇല്ലാത്ത ഒരുവന് കാഷായ വസ്ത്രത്തിന് ഒരു അർഹതയും ഉണ്ടാവുന്നില്ല.
ശ്ലോകം 10
യോ ച വന്തകസാവസ്സ
സീലേസു സുസമാഹിതോ
ഉപേതോ ദമസച്ചേന
സ വേ കാസാവം അരഹതി
മനസ്സിലെ കളങ്കമെല്ലാം ഒഴിവാക്കി, സദ്ഗുണങ്ങൾ ആർജിച്ചു കൊണ്ട് ആത്മനിയന്ത്രണവും സത്യസന്ധതയും കൈമുതലാകുമ്പോൾ മാത്രമേ കാഷായ വസ്ത്രത്തിന് (സന്യാസ വേഷം) ഒരുവന് അർഹത ഉണ്ടാകൂ.
ശ്ലോകം 11
അസാരേ സാരമതിനോ
സാരേ ചസാരദസ്സിനോ
തേ സാരം നാധിഗച്ഛന്തി
മിച്ഛാ സങ്കപ്പഗോചര
നിസ്സാരമായതിനെ സാരമായുംസാരമായതിനെ നിസ്സാരമായും കണ്ട്, തെറ്റായ സങ്കൽപങ്ങളിൽ അഭിരമിക്കുന്നവർക്ക് യഥാർത്ഥമായ സാരം ഒരിക്കലും ഗ്രഹിക്കാൻ കഴിയുകയില്ല
ശ്ലോകം 12
സാരഞ്ച സാരതോ ഞത്വാ
അസാരഞ്ച അസാരതോ
തേ സാരം അധിഗച്ഛന്തി
സമ്മാ സങ്കപ്പഗോചര
നിസ്സാരമായതിനെ നിസ്സാരമായും സാരമായതിനെ സാരമായും ശരിയാംവണ്ണം ഗ്രഹിക്കുന്നവർക്ക് മാത്രമേ യഥാർത്ഥമായ സാരം ഗ്രഹിക്കാൻ കഴിയുകയുളളൂ.
ശ്ലോകം 13
യഥാ ഗാരം ദുച്ഛന്നം
വുത്തി സമതിവിജ്ഝതി
ഏവം അഭാവിതം ചിത്തം
രാഗോ സമതിവിജ്ഝതി
എങ്ങനെയാണോ ശരിയാം വണ്ണം മേയാത്ത മേൽക്കൂരയിലൂടെ മഴവെള്ളം അകത്തേയ്ക്ക് തുളച്ചുകയറുന്നത് അതേ പോലെ ശരിയാം വണ്ണം വികസിക്കാത്ത മനസ്സിലേക്ക് ചപല വികാരങ്ങൾ കടന്നു കയറുന്നു.
ശ്ലോകം 14
യഥാ ഗാരം സുച്ഛന്നം
വുത്തി ന സമതിവിജ്ഝതി
ഏവം സുഭാവിതം ചിത്തം
രാഗോ ന സമതിവിജ്ഝതി
എങ്ങനെയാണോ ശരിയാം വണ്ണം മേഞ്ഞ മേൽക്കൂര മഴവെള്ളം അകത്തേയ്ക്ക് തുളച്ചുകയറുന്നത് തടയുന്നത് അതേ പോലെ ശരിയാം വണ്ണം വികസിച്ച മനസ്സ് ചപല വികാരങ്ങൾ കടന്നു കയറാൻ അനുവദിക്കുകയില്ല.
ശ്ലോകം 15
ഇധ സോചതി പേച്ച സോചതി
പാപകാരീ ഉഭയത്ഥ സോചതി
സോ സോചതി സോ വിഹഞ്ഞതി
ദിസ്വാ കമ്മ കിലിത്ഥമത്തനോ
മുമ്പ് ചെയ്തു പോയ പാപകർമ്മങ്ങളെ ഓർത്ത് ഇപ്പോൾ ദുഃഖിക്കുന്നു, ഇനി വരും കാലത്തിലും ദുഃഖിച്ചു കൊണ്ടേയിരിക്കും. കർമ്മങ്ങളുടെ പാപഭാരം അവരെ ദു:ഖത്തിലേയ്ക്കും ദുരിതത്തിലേയ്ക്കും ആഴ്ത്തുന്നു.
ശ്ലോകം 16
ഇധ മോദതി പേച്ച മോദതി
കതപുഞ്ഞൊ ഉഭയത്ഥ മോദതി
സോ മോദതി സോ പമോദതി
ദിസ്വാ കമ്മ വിസുദ്ധമത്തനോ
മുമ്പ് ചെയ്ത പുണ്യകർമ്മങ്ങൾ ഇപ്പോഴും ആമോദം പകരുന്നു. ഇനി വരും കാലത്തിലും അത് ആമോദമേകും. കർമ്മങ്ങളുടെ വിശുദ്ധി അവരെ ആനന്ദത്തിലേയ്ക്കും പരമാനന്ദത്തിലേയ്ക്കും നയിക്കുന്നു.
ശ്ലോകം 17
ഇധ തപ്പതി പേച്ച തപ്പതി
പാപകാരീ ഉഭയത്ഥ തപ്പതി
പാപം മേ കതങ്തി തപ്പതി
ഭിയ്യോ തപ്പതി ഭുഗ്ഗതിം ഗതോ
ഇവിടെ ചെയ്തു പോയ പാപകർമ്മങ്ങൾ ഒരുവൻ്റെ മനസ്സിനെ പൊള്ളിക്കുന്നു, ഇനി മറ്റൊരിടത്തേക്ക് പോയാലും അത് അവൻ്റെ മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരിക്കും. സ്വന്തം ദുഷ്പ്രവൃത്തികൾ മൂലമുള്ള താപം എവിടെപ്പോയാലും ദുർഗതി വരുത്തുന്നു.
ശ്ലോകം 18
ഇധ നന്ദതി പേച്ച നന്ദതി
കതപുഞ്ഞോ ഉഭയത്ഥ നന്ദതി
പുഞ്ഞം മേ കതങ്തി നന്ദ തി
ഭിയ്യോ നന്ദതി സുഗ്ഗതിം ഗതോ
ഇവിടെ ചെയ്ത നല്ല പ്രവൃത്തികൾ ഒരുവൻ്റെ മനസ്സിനെ ആനന്ദിപ്പിക്കുന്നു, ഇനി മറ്റൊരിടത്തേക്ക് പോയാലും അത് അവൻ്റെ മനസ്സിനെ ആനന്ദിപ്പിച്ചു കൊണ്ടേയിരിക്കും. സ്വന്തം സദ്പ്രവൃത്തികൾ മൂലമുള്ള ആനന്ദം എവിടെപ്പോയാലും സദ്ഗതി വരുത്തുന്നു.
ശ്ലോകം 19
ബഹും പി ചേ സഹിതം ഭാസമാനോ
ന തക്കരോ ഹോതി നരോ പമത്തൊ
ഗോപോവോ ഗാവോ ഗനയം പരേസം
ന ഭാഗവാ സാമഞ്ഞസ്സ ഹോതി
പശുക്കളെ പരിപാലിക്കുന്നവനു കിട്ടുന്ന പുണ്യം ഗോശാലയിൽ ഗോക്കളെല്ലാം തിരിച്ചെത്തിയോ എന്ന് എണ്ണമെടുക്കുന്നവന് കിട്ടാത്തതുപോലെ വിശുദ്ധ ഗ്രന്ഥങ്ങളിലെ ഉദ്ബോധനങ്ങൾ പാലിക്കാതെ അതു പാടി നടക്കുന്നവന് അനുഗ്രഹീതമായ ജീവിത സായൂജ്യം ലഭിക്കുകയില്ല.
ശ്ലോകം 20
അപ്പം പി ചേ ഭാസമാനോ
ധമ്മസ്സ ഹോതി അനുധമ്മചാരീ
രാഗഞ്ച ദോസഞ്ച പഹായ മോഹം
സമ്മപ്പജാനോ സുവിമുത്തചിത്തോ
അനുപാദിയാനോ ഇധ വാ ഹുരം വാ
സ ഭാഗവാ സാമഞ്ഞസ്സാ ഹോതി.
വിശുദ്ധ ഗ്രന്ഥങ്ങളിലെ പ്രബോധനങ്ങൾ പാടി നടന്നില്ലെങ്കിൽ പോലും ധമ്മാചരണം ശരിയാംവണ്ണം പാലിച്ച് കാമവും ദ്വേഷവും മോഹവും ഇല്ലായ്മ ചെയ്ത് ശരിയായ ജ്ഞാനത്തിലൂടെ മനസ്സിനെ ശുദ്ധവും സ്വതന്ത്രവും നിസംഗവുമാക്കുന്നവന് അനുഗ്രഹീതമായ ജീവിത സായൂജ്യം നേടുവാനാകുന്നു.