2018 മാർച്ച് 18, ഞായറാഴ്‌ച

മുത്തശ്ശന്റെ ദൈവങ്ങൾ

മുത്തശ്ശന്റെ ദൈവങ്ങൾ
                 * * *

ഏ ആർ രാജേഷ് അതിരമ്പുഴ
                 * * *

എന്റെ മുത്തശ്ശനെ കാത്തുരക്ഷിക്കുവാൻ
ദൈവങ്ങളില്ലായിരുന്നൂ..
എന്റെ മുത്തശ്ശന്നു നാമം ജപിക്കുവാൻ മന്ത്രങ്ങളില്ലായിരുന്നൂ
എങ്കിലും മുത്തശ്ശന്നായിരം രാവുകൾ
ചന്ദ്രികാ പൂർണ്ണമായി കണ്ടിരുന്നൂ....

ചുറ്റുമതിൽക്കെട്ടിനുള്ളിലെ ദേവകൾ
ശുദ്ധിയഴിയാതെ വാണിടുമ്പോൾ
മുക്കാല പൂജകളൊക്കെ ഭുജിച്ചവർ
തൃക്കണ്ണടച്ചു വസിച്ചിടുമ്പോൾ
സങ്കടം കാണാത്ത തേവരെ കാണുവാൻ
തങ്കലൊരാശയും വന്നതില്ലാ.....!

കൺപോള തൂങ്ങാത്ത കാവൽമാടങ്ങളിൽ
ചാത്തന്റെ പൂങ്കുയിൽ പാട്ടുപാടീ...
പാലയിലായിരം യക്ഷികൾ പൂക്കുമ്പോൾ
മുത്തശ്ശനുന്മാദ നൃത്തമാടീ ....!
കൊല്ലിയും ചാത്തനും മാടനും മറുതയും
കാവലായി കൈകോർത്തു കൂടെയാടീ.......!

മഞ്ഞും മഴയും വെയിൽക്കൊള്ളിയും
പട കൂട്ടിയെതിരിട്ടു പിൻവാങ്ങവേ ....
വയലേല തോറും വിയർപ്പു ചിന്തി,
കനകം വിളയിച്ചു കൊയ്തു നൽകീ....
എന്നിട്ടുമപ്പോഴും കണ്ടന്റെ കുമ്പിളിൽ
കഞ്ഞിക്കു വറ്റു കുറഞ്ഞൂ...!

ആഴക്കു വറ്റിനായി മുത്തശ്ശനന്നാളിൽ
പാടത്തു വേർപ്പു വിതച്ചു നിൽക്കേ
ചെണ്ടയിൽ കാലം പെരുത്തു വന്നെത്തുന്ന
ശാസനം കാതിൽ പതിച്ചിടുന്നൂ
"ഭേദമില്ലാതേതു ജാതി പ്രജയ്ക്കുമായി
ക്ഷേത്രങ്ങളെല്ലാം തുറക്കുന്നു നാം"

കേട്ടു വിഭ്രമിച്ചില്ലഷ്ടദിക്കുകൾ, ദേവകൾ
മിന്നലിൻ വാൾമുന നീട്ടിയില്ല,
ഭൂമി പിളർന്നു മറഞ്ഞില്ല, വേണാടു
സാഗരം പുൽകിയൊടുങ്ങിയില്ല ...
എങ്കിലും പിന്നെയും എന്റെ മുത്തശ്ശന്റെ
ചിന്തയിൽ ശങ്കകൾ ബാക്കി നിന്നൂ...

ചാതുർവർണ്യത്തിൻ നിഴൽക്കുത്തുകൾ തീർത്ത
ജാതിബോധത്തിന്റെ തീണ്ടാപർവങ്ങളിൽ,
പീഡകളേൽക്കുവാനുള്ളജന്മങ്ങൾ നാം
മൂഢ വേദാന്തങ്ങൾ നെഞ്ചോടു ചേർക്കുമോ?

മാടിനോടൊപ്പമെൻ തോളിൽ നുകം ചേർക്കെ,
സങ്കടപ്പാടമുഴുതു ഞാൻ തീർക്കവേ
അടിമകളായെന്റെ കന്നിക്കിടാങ്ങളെ
ഉരുവെന്ന പോലവർ വാണിഭം ചെയ്യവേ
ഇന്നലെയോളവും കാണാത്ത ദേവകൾ
ഇന്നിനി, യെങ്ങളെ രക്ഷിപ്പതെങ്ങനെ?

ഹോമദ്രവ്യങ്ങളിൽ ഭ്രമിക്കുമാ ദേവകൾ
സോമരസത്തിന്റെ ലഹരിയിലാണ്ടവർ
മന്ത്രജപക്കൂട്ടിൽ ബന്ധിതരായവർ,
ഞാനന്തികേയെത്തിയാൽ ശുദ്ധിയഴിയുവോർ.....
അവരെ ഞാനറിവീല, അവരെന്നെയറിയില്ല ....
അവരെന്റെ നിലവിളി കേൾക്കുകില്ല...
അവരെന്റെ ദൈവങ്ങളല്ല .....

ദേവകൾ കൈവിട്ട സാധുജനങ്ങളെ
വീണ്ടെടുക്കാൻ വീണ്ടുമെത്തീ തഥാഗതൻ
ഉച്ചനീചത്വ സങ്കല്പശില്പങ്ങൾ
തച്ചുടക്കുവാനെത്തുന്നു ഭീമനായി,
മോചനത്തിന്റെ പന്ഥാവിലേക്കവൻ
നീട്ടുമിത്തിരി വെട്ടത്തിലേക്കെന്റെ
അരുമക്കിടാങ്ങളേ, മടിയാതെ നടക്കുക.....
ആ വഴിയിലത്രേ നമ്മെയും കാത്തു
നിൽക്കുന്നു ദൈവങ്ങൾ .....
ഏക ഭാവേന നമ്മളെയൊക്കെയും
മാറിനോടൊത്തു ചേർക്കുന്ന ദൈവങ്ങൾ....!!!