ഇന്നലെ രാവിന്നിരുണ്ട യാമങ്ങളിൽ
തോരാതെ പെയ്ത മഴ നീയായിരുന്നു....!
ആ മഴച്ചാർത്തിന്നടങ്ങാത്ത തേങ്ങലിൽ
ആർദ്രം അലിഞ്ഞതു ഞാനായിരുന്നു.....!
പുതുപുലരി തേടി ഞാനന്ധകാരത്തിന്റെ
നഗരഹൃദയങ്ങളിൽ വഴി തെറ്റിയുഴറവേ,
മറയുമെൻ മതികലയ്ക്കുള്ളില്പിടഞ്ഞീടും
അക്ഷരാക്ഷങ്ങളർത്ഥം പിഴയ്ക്കുന്നു
കലികാമദുരിതങ്ങൾ കടയുന്നൊരഗ്നിയിൽ
ചമതയായന്നു ഞാനെരിയുന്ന നേരം
ഒരു മഴക്കുളിരിന്റെ കുടമാകെയെന്നിലെ
ചുടുകനൽക്കാട്ടിൽ ചൊരിഞ്ഞുവോ നീ...?!
കരളിലെ ഖനികളിൽ പവിഴനിര കരുതുന്ന
തെളിനീല സാഗരം എന്നെ ക്ഷണിക്കവേ
ജലമണിയുമെന്റെയീ മിഴിമുനച്ചാലുകളിൽ
ഉണരുന്നു ചുഴികളും
ചുഴലിഭൂതങ്ങളും....!!
ഇണ വേർപിരിഞ്ഞൊരാകിളിമനം കാൺകെയെൻ
ഹൃദയക്ഷോഭത്തിന്റെ വരികളിലൂടെ ഞാൻ
ഒരു കാവ്യധ്യാനഗിരിശൃംഗത്തിലേറി നവ
രാമായണങ്ങൾക്കു സീതയെത്തിരയുന്നു...!!
വന്നുനീശ്യാമഘനമേഘമായവിടെയെൻ
വല്മീകമൗനത്തിലേയ്ക്കാർത്തുപെയ്തുപോൽ
ആ മഴയാട്ടത്തിനാലസൽഭംഗിയിൽ
ആകെ ഭ്രമിച്ചതു ഞാനായിരുന്നു....!!


